ഏഴ് യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ച തൃശൂർ കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ഗീവർഗീസ് പത്രോസിനെ അനുസ്മരിച്ച് ജന്മനാട്
ഏഴ് യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ച രാജ്യത്തിന്റെ കാവൽ ഭടനായിരുന്ന തൃശൂർ കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ഗീവർഗീസ് പത്രോസിനെ അനുസ്മരിച്ച് ജന്മനാട്. മന്ത്രി ആർ ബിന്ദു, ശശി തരൂർ എംപി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്ന് നിരവധി പ്രമുഖരാണ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്തത്. കൊമ്പൊടിഞ്ഞാമാക്കൽ പാരിഷ് ഹാളിൽനടന്ന ചടങ്ങിൽ സല്യൂട്ട് ടു ആൻ ഇന്ത്യൻ സോൾജ്യർ എന്ന ഡോകുമെൻററിയുടെ പ്രകാശനവും നടന്നു. ( punneliparambil geevarghese pathrose commemoration )
ഒരു നാട് ഓർമ്മിക്കുകയാണ് കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപറമ്പിൽ ഗീവർഗീസ് പത്രോസിനെ. 62ലെ ഇന്ത്യ ചൈന യുദ്ധം. രണ്ട് ഇൻഡ്യ പാക്കിസ്താൻ യുദ്ധം എന്നിങ്ങനെ ഏഴ് യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ച പത്രോസിൻറെ വിയോഗം തൊണ്ണൂറ്റി മൂന്നാം വയസിൽ കഴിഞ്ഞ മാസം 24നായിരുന്നു. പത്രോസിനെയും ഭാര്യ മാർത്തയെയും അനുസ്മരിക്കാൻ പാരിഷ്ഹാളിൽ ഒത്തുചേർന്നത് നാടിൻറെ രാഷ്ട്രീയ സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖർ. മന്ത്രി ഡോക്ടർ. ആർ ബിന്ദു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ഒരു ഇന്ത്യൻസൈനികന് സല്യൂട്ട് എന്ന ഡോക്യുമെൻററിയുടെ പ്രകാശനം ശശി തരൂർ എം പി നിർവഹിച്ചു. പത്രോസിൻറെ സേവനങ്ങൾ ഓർമ്മപ്പെടുത്തൽ തിരശ്ശീലയിൽ തെളിഞ്ഞു. മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ തുടങ്ങിയവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ, ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, സിപിഐഎംഎൽ റെഡ്ഫ്‌ളാഗ് നേതാവ് പി സി ഉണ്ണിച്ചെക്കൻ, ഫാദർജോയ് പീണിക്കപ്പറമ്പിൽ തുടങ്ങി നിരവധി പ്രമുഖരും അനുസ്മരണ സമ്മേളനത്തിൻറെ ഭാഗമായി. 24 എഡിറ്റർ ഇൻ ചാർജ് പിപി ജയിംസിൻറെ പിതാവാണ് ഗീവർഗീസ് പത്രോസ്. ചടങ്ങിൽ പിപി ജോസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി പി ജോഷി പീറ്റർ നന്ദി രേഖപ്പെടുത്തി. കുഴിക്കാട്ടുശ്ശേരി സെൻറ് മേരീസ് പള്ളിയിലെ മരണാനന്തര തിരുകർമ്മങ്ങൾക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം നടന്നത്.
Story Highlights: punneliparambil geevarghese pathrose commemoration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here