ലോക്‌സഭ തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗ് നിര്‍ണ്ണായക നേതൃയോഗം ഇന്ന് പാണക്കാട് ചേരും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് ആവശ്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി മുസ്ലിം ലീഗ് നിര്‍ണായക നേതൃയോഗം ഇന്ന് പാണക്കാട്ട് ചേരും. യുഡിഎഫ് സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കും മുന്‍പ് സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്തുന്നതിന് വേണ്ടിയാണ് യോഗം. മൂന്നാം സീറ്റിനായി സമ്മര്‍ദം ചെലുത്തേണ്ടെന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം ചര്‍ച്ചയാകും.
മൂന്നാംസീറ്റിനായി സമ്മര്‍ദ്ദം ചെലുത്താതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാമെന്ന നിലപാടിലാണ് ചില മുതിര്‍ന്ന നേതാക്കള്‍. മുഴുവന്‍ എംഎല്‍എമാരും എംപിമാരും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. രാവിലെ 11 മണിയ്ക്കാണ് യോഗം.
മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് ലീഗില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിനായി മൂന്നാം സീറ്റ് ചോദിക്കണമെന്ന നിലപാടാണ് പല നേതാക്കള്‍ക്കുമുള്ളത്. മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്നും ലീഗ് നേതൃത്വം പിന്നോട്ട് പോയാല്‍ അത് അണികള്‍ക്കിടയില്‍ ഏത് രീതിയിലാണ് പ്രതിഫലിക്കുക എന്ന് നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്. സീറ്റ് മുന്നണിയില്‍ ചോദിച്ച് ലഭിക്കാതെ പോയാല്‍ അതും തിരിച്ചടിയാകും. ഗുണ ദോഷങ്ങള്‍ പരിശോധിച്ചുമാത്രമേ സീറ്റ് വിഷയത്തില്‍ നിലപാടെടുക്കൂ എന്ന് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയിട്ടുണ്ട്. ലീഗില്‍ നിലവിലുള്ള ആശയക്കുഴപ്പം ഇതില്‍ നിന്നും വ്യക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here