Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (18-03-2019)

March 28, 2019
Google News 1 minute Read
  1. കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍. ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.  14 ദിവസത്തേയ്ക്കാണ് റിമാൻറ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലോക്സഭ മണ്ഡലം ബി ജെ പി സ്ഥാനാർത്ഥിയാണ് പ്രകാശ് ബാബു

2. സംസ്ഥാനത്ത് ഇന്ന് സൂര്യാതപം ഏറ്റത് 65പേര്‍ക്ക്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 65 ഓളം പേർക്ക് ഇന്ന് സൂര്യാതപമേറ്റു. വയനാട് ഒഴികെ 13 ജില്ലകളിൽ പരമാവധി താപനിലയിൽ 3ഡിഗ്രീ സെൽഷ്യസ് വരെ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

3. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ് (ട്വന്റിഫോർ എക്സ്ക്ലൂസീവ്)

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി.വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനിയുടെ മകൻ മുഖ്യമന്ത്രിയെ കണ്ടു. പത്തു മാസം കൂടുതലെടുക്കുമെന്നാണ് അദാനി വ്യക്തമാക്കുന്നത്. പാറ ലഭ്യത ഉറപ്പു വരുത്താൻ നടപടി എടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. -മുഖ്യമന്ത്രിയുമായി നടത്തിയ  കൂടിക്കാഴ്ചയിലാണ് കരണ്‍ അദാനി ഈ ആവശ്യം മുന്നോട്ട് വച്ചത്. രഹസ്യമായ കൂടിക്കാഴ്ചയായിരുന്നു ഇത്. കരണ്‍ അദാനിയും മുഖ്യമന്ത്രിയും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവള വികസനത്തിലും അദാനി മുഖ്യമന്ത്രിയുടെ പിന്തുണ തേടി.

4. തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് ക്രൂരമര്‍ദ്ദനം; തലയ്ക്ക് പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍

തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന. ഇയാളും കുട്ടിയുടെ അമ്മയും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി വെന്റിലേറ്ററിലാണ്.

മസ്തിഷ്കത്തില്‍ രക്തസ്രാവം ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  മൂന്നര വയസ്സുള്ള ഇളയ കുട്ടിയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

5. തൊടുപുഴയില്‍ രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചസംഭവം; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തലച്ചോറ് പുറത്ത് വന്ന നിലയില്‍

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരം. തലയോട് പൊട്ടി തലച്ചോറ് പുറത്ത് വന്ന അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിലാണ് കുട്ടി.   ഏഴ് വയസ് മാത്രമാണ് കുട്ടിയുടെ പ്രായം. മൂന്നര വയസ്സുള്ള സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. കുട്ടിയെ മർദ്ദിച്ചത് രണ്ടാനച്ഛനെന്നാണ് സൂചന.  അമ്മയും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിലാണ്

6. ‘രണ്ട് രൂപയ്ക്ക് 7 കിലോ അരി, അടിസ്ഥാന വേതനം 18000 രൂപ’; സാധാരണക്കാരെ ലക്ഷ്യംവെച്ച് സിപിഐഎമ്മിന്റെ പ്രകടനപത്രിക

സാധാരണക്കാരേയും തൊഴിലാളികളേയും ലക്ഷ്യംവെച്ച് സിപിഐഎമ്മിന്റെ പ്രകടനപത്രിക. പതിനഞ്ച് വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിസ്ഥാന വേതനം 18000 രൂപയാക്കും എന്നതാണ് പ്രധാന വാഗ്ദാനം. രണ്ട് രൂപ നിരക്കില്‍ ഒരാള്‍ക്ക് ഏഴ് കിലോ ഭക്ഷ്യ ധാന്യം പ്രതിമാസം നല്‍കുമെന്നും സിപിഐഎം വാഗ്ദാനം നല്‍കുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപിയെ തകര്‍ക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

7.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല

വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ധാരണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതായി സൂചന. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് വയനാട്ടില്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി എത്തിയതെന്നാണ് വിവരം. അതേസമയം, രാഹുല്‍ കര്‍ണ്ണാടകയില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്.

8. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്ന ഒരു സൂചന പോലും താൻ നൽകിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

9. കനത്ത ചൂടിൽ കേരളം; ജാഗ്രതാ നിർദേശം ഒരാഴ്ച കൂടി തുടർന്നേക്കും

സംസ്ഥാനത്ത് ഒരാഴ്ച കൂടി കടുത്ത ചൂട് തുടർന്നേക്കുമെന്ന് റിപ്പോർട്ട്. വേനൽ കടുത്തതോടെ ഇടുക്കി,വയനാട് ഒഴികെയുള്ള ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം മാർച്ച് 31 വരെ നീട്ടുമെന്നാണ് വിവരം.

കേരളത്തിൽ ഇതു വരെ 284 പേർക്ക് സൂര്യാതപമേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. സൂര്യാഘാതം മൂലം ഒരു മരണവും സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലാണ് സൂര്യാതപമേറ്റ സംഭവങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഏപ്രിൽ ആദ്യ വാരത്തിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്‌രുടെ മുന്നറിയിപ്പ്. ഏപ്രിൽ ആദ്യവാരത്തോടെ ദക്ഷിണേന്ത്യയിൽ ശരാശരിയിൽ നിന്ന് നാലു ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പും വിലയിരുത്തുന്നുണ്ട്.

10.  യുഎഇയിൽ നിന്ന് പണമയക്കാനുള്ള ബ്ലോക്ക് ചെയിന്‍ സംവിധാനം വികസിപ്പിച്ചു

യുഎഇയിൽ നിന്ന് പണമയക്കാനുള്ള ബ്ലോക്ക് ചെയിന്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ട ആര്‍ 3 കോര്‍ഡ് ബ്ലോക്ക് ചെയിന്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചതായി ഫെഡറൽ ബാങ്ക് അധികൃതർ പറഞ്ഞു. ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഡിജി ലെഡ്ജുമായി സഹകരിച്ചാണ് വികസനം.

11. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; പി സി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പരാമര്‍ശങ്ങളില്‍ ആണ്  കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഇരയുടെ പേര് പി.സി.ജോര്‍ജ്ജ് തുടര്‍ച്ചയായി വെളിപ്പെടുത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വന്തം കുടുംബക്കാരെ ഇങ്ങനെ പറഞ്ഞാല്‍ എന്താകും പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം എന്നും കോടതി ചോദിച്ചു. പുരുഷ മേധാവിത്തത്തിന്റെ കാലം കഴിഞ്ഞു. ആരെക്കുറിച്ചും എന്തും പറയാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

12. വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അണികള്‍ക്ക് അതൃപ്തി

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി മലപ്പുറം വയനാട് ഡിസിസികള്‍. അണികള്‍ക്കിടയില്‍ നിരാശയുണ്ടെന്നും ഇത് സംസ്ഥാന തലത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും, അനന്തമായ കാത്തിരിപ്പ് പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്നുവെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശും പറഞ്ഞു.

13. ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസുകാരനെ വെയിലത്ത് നിറുത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് കേസെടുത്തത്. മാധ്യമ വാർത്തകളെ തുടർന്നാണ് നടപടി.

ആലുവ സെറ്റിൽമെൻറ് സ്കൂളിലാണ് സംഭവം.  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിറുത്തുകയായിരുന്നു. എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  രണ്ടര മണിക്കൂര്‍ നേരമാണ് കുട്ടിയെ സ്ക്കൂള്‍ അധികൃതര്‍ വെയിലത്ത് നിറുത്തിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here